Sunday, October 12, 2008

മഴവില്ലേറ്റു മരിച്ചകുട്ടികള്‍

പ്രേമിക്കാനൊരു ദിനം
അച്ഛനേയും അമ്മയേയും
സ്നേഹിക്കാനൊരുദിനം
കുടുംമ്പാസൂത്രണത്തിന് വേറെ ദിനം
ശിശുക്കള്‍ക്കും പശുക്കള്‍ക്കും വരെ
വെവ്വേറെ ദിനങ്ങള്‍, കാര്‍ഡുകള്‍.

ഇന്ന് മഴവില്‍ ദിനമാണ്
മഴവില്ലേറ്റുമരിച്ച
കുട്ടികളുടെ ഓര്‍മ്മപ്പെരുന്നാള്‍.
അറം പറ്റിയ മഴക്കഥയില്‍
കൊള്ളയടിക്കപ്പെട്ടകപ്പലും
ഏകാകിയായ നാവികനും.
മഴച്ചുമയില്‍ ചിതറുന്ന
കഫക്കട്ടകള്‍.
മഴയരുവിയില്‍ ചെവിയില്‍ ചെവിത്തോണ്ടികള്‍.
മഴയും കുട്ടികളും തമ്മില്‍
ഫ്ളൂപിടിപ്പിക്കുന്ന മ്ളേച്ഛസൗഹൃദം.
അവരുടെ തിളക്കമുള്ള കണ്ണുകള്‍
കുത്തിക്കെടുത്തുന്ന
മഴയുടെ സ്ഫടികസൂചി.

റേഡിയോ ആക്ടീവ് തന്‍‌മാത്രകള്‍
കൊണ്ട് ചിത്രപ്പണി ചെയ്ത മഴവില്ല്.
വൈദ്യുതക്കമ്പികളില്‍ ഏഴു നിറങ്ങള്‍
കാഴ്ചയ്ക്ക് കറുത്ത കണ്ണാടകള്‍.
അതിന്‍റെ അര്‍ദ്ധവൃത്താകൃതിയില്‍
നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന കെട്ടിടങ്ങള്‍.
മഴ ഇപ്പോള്‍ ഭൂമിയില്‍
ഒരു വിത്തിനെയും കിളിര്‍പ്പിക്കാതെ
ഒരു കുഞ്ഞിനെയും കുളിര്‍പ്പിക്കാതെ.

മഴവില്ലേറ്റു മരിച്ച കുട്ടികള്‍
ശലഭങ്ങളായി തിരിച്ചു വരാതിരിക്കില്ല
കാരണം മഴവില്ല് ചില സമയങ്ങളില്‍
ഒരു മനോരോഗമാണ്.

****************
രൂപേഷ് പോള്‍
****************

No comments: