Sunday, October 12, 2008

മധുരവെള്ളം

പ്രണയങ്ങളെല്ലാം കൊഴിഞ്ഞുപോയ
ഒറ്റമരത്തെ കണ്ടു ഞാന്‍
അടക്കിപ്പിടിച്ച ഒരു പൊട്ടിക്കരച്ചില്‍
അതിന്റെ വേരുകള്‍ക്കു കൂട്ടായി നിന്നു
മേഘം പൊടുന്നനെ റൌക്ക പൊട്ടിച്ച്
അതിന്റെ വലിയ മുലകളെ
അവന്റെ വായില്‍ വച്ചുകൊടുത്തു.

അപ്രതീക്ഷിതമായ മഴയില്‍
അദ്ഭുതപ്പെട്ട് അയാള്‍
അപ്പോഴേയ്ക്കും ഇലകള്‍ പൂത്തു നിന്ന
ആ ഒറ്റ മരത്തിലേയ്ക്ക് ഓടിക്കയറി
ഇങ്ങനെ ആത്മഗതം ചെയ്തു :
മധുരമുള്ള മഴ
മരണം സ്ഥിരീകരിക്കാനെത്തിയ
ഡോക്ടര്‍ കട്ടിലിലമര്‍ന്നു
അതിന്റെ ഉലച്ചിലില്‍
അപ്പോഴേയ്ക്കും അടഞ്ഞുപോയ
തൊണ്ടയില്‍ നിന്നും മധുരവെള്ളം
ചെരിഞ്ഞൊഴുകി.
***


അനാഥം


എത്ര ശ്രമിച്ചിട്ടും പിന്തുടരാന്‍ കഴിയാത്ത
എന്റെ ആത്മാവ്‌
നീ പോയടച്ച വാതിലില്‍ ഇറുങ്ങിപ്പിടയുന്നു
നല്‍കുവാന്‍ കഴിയാത്ത ഉമ്മകള്‍
ചവടുകൊട്ടയില്‍ കണ്ണീരോപ്പുന്നു
പറയാന്‍ കഴിയാത്ത വാക്കുകള്‍
റെയില്‍പ്പാളത്തില്‍ ഉപേക്ഷിക്കപ്പെടുന്നു
ഈ രാത്രിയും
നിറനിലാവും
മറ്റാരുടേയുമാണ്‌
എന്നിലേക്കുതന്നെ തിരിച്ചുവരുന്ന
ചൂടുള്ള ഉച്ഛ്വാസങ്ങള്‍
കനല്‍ക്കട്ടയായി എന്റെ ശിരസ്സിനെ തിന്നുന്നു
ബധിരന്മാരുടെ രാജ്യത്തെ
കാല്‍പനിക ഗാനം പോലെ
അത്‌ അനാഥമായി ചുറ്റിത്തിരിയുന്നു
***



സ്നേഹമേ

ഈ ലോകം മുഴുവന്‍
നീ നിറഞ്ഞുനിന്നാല്‍
ഞാന്‍ വിഷമിക്കും സ്നേഹമേ.
ആ പൂവില്‍
ഈ വിരിപ്പില്‍
മുഖം വെച്ചുകിടക്കും തലയിണയില്‍
മൃഗശാലയിലെ കലമാനില്‍
അരുവിക്കടിയില്‍ തെളിയുന്ന
ഉരുളന്‍ ശോഭയില്‍
സുഗന്ധദ്രവ്യങ്ങളില്‍
ആഴമുളള തെളിനീര്‍ക്കിണറ്റില്‍
മരുഭൂമിയിലെ പൗര്‍ണമിയില്‍
തേന്‍മുക്കിത്തിന്നും പലഹാരങ്ങളില്‍
ആകാശപ്പൊതിയില്‍
ഭൂപാത്രത്തില്‍
പൊട്ടക്കണ്ണന്‍ സൗരയൂഥത്തില്‍
എല്ലായിടവും നീയുളളതിനാല്‍
നിന്റെ സ്നേഹത്തിന്റെ ബാധ്യത
തെമ്മാടിയെപ്പോലെ

എന്നെ ഞെരുക്കുന്നു.
നീയാണെങ്കില്‍ എപ്പോഴും ആള്‍ക്കൂട്ടവും
***

നിന്റെ കൂടെ

പുഴയില്‍
നാം യാത്ര ചെയ്തതോണി
അക്കരെയെത്തിയില്ല.
വിപരീത ദിശയില്‍
കാറ്റുണ്ടായിരുന്നു.
വെള്ളം കലങ്ങി
മീനുകള്‍ ശ്വാസം മുട്ടിയിരുന്നു.
മഴപെയ്തു രണ്ടു കരകളും
മൂടിപ്പോയിരുന്നു.
എങ്ങോട്ടെന്നില്ലാതെ
നമ്മള്‍ പകച്ചുപോയിരുന്നു.
എന്നിട്ടും
നിന്റെ ചുണ്ടുകള്‍ ചുവന്നു.
എന്റെ കണ്ണുകള്‍ ചിരിച്ചു.

ഈ തോണി
എങ്ങോട്ടു പോയാലും
നീ ചിരിക്കാത്ത വന്‍കരകളിലൊക്കെ
എന്റെ
ഏകാന്തത പൂത്തിരിക്കും
***

എന്റെ ഉദ്യാനം

മൊട്ടു വിരിയുന്നതിനെ
ആരാണിങ്ങനെ കെട്ടിവരിയുന്നത്
ദളങ്ങളെന്തിനാണു
തേനിനെ ഉളളിലേക്കു വലിക്കുന്നത്‌
നദി കാട്ടരുവിയിലേക്കു
പോകുന്നത്‌
മഹാഗണി വിത്തിലേക്ക്‌
കവിത മഷിയിലേക്ക്‌
മഴത്തുള്ളി മേഘത്തിലേക്ക്‌.

ഈ മുറിയില്‍മാറാലകളില്ല.
എട്ടുകാലില്‍ആരും വരാനുമില്ല.
ഇങ്ങനെയമര്‍ത്തിപ്പിടിച്ചാല്‍
ചത്തുപോകും പൂമ്പാറ്റ.
ഈ ഉദ്യാനം
എല്ലാ നഗരങ്ങളെയും
പുറത്താക്കിയിരിക്കുന്നു.
************************
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
************************

1 comment:

Sureshkumar Punjhayil said...

Thirumadhuram...!
Manoharam, Ashamsakal...!!!