Monday, October 13, 2008

ഞാനൊ ആത്മകഥയില്‍ ഇത്രയും എഴുതുന്നത്

കള്ളച്ചൂതില്‍ പണയമായ് കിട്ടിയ പെണ്ണിന്‍റെ
മുലകള്‍ രണ്ടും പണ്ടേ പറിച്ചെറിയപ്പെട്ടവ.
നിഴലുകളാടുന്ന രാത്രിയുടെ ചുണ്ണാമ്പുമുറിയില്‍
പെണ്ണിന്‍റെ നാഭിച്ചുഴിക്കടുത്തു ചോര കിനിയുന്ന
രണ്ടു പകിടച്ചാലുകള്‍ ഉറക്കം വരാതെ .
അവളുടെ കണ്ണുകളില്‍ പായ്ക്കപ്പലുകള്‍
തിരസ്ക്കരിച്ച നങ്കൂരങ്ങളുടെ പുറം കടല്‍.
ഉടലിന്‍റെ കുളകുപാടങ്ങള്‍ തൊട്ടെത്തുന്ന
വരണ്ട കാറ്റില്‍ കത്തിക്കരിഞ്ഞ് എന്‍റെ മൗനം.

സ്വയംകുരുതി നടന്ന രാത്രിയില്‍
കളഞ്ഞുകിട്ടിയതത്രയും കള്ളനാണയത്തുട്ടുകള്‍.
മേല്‍വിലാസങ്ങളറ്റ് യൗവനത്തിന്‍റെ
പുഴുക്കള്‍ തുളച്ച വില്‍പ്പത്രത്തില്‍
അസംബന്ധ വായാടിത്തം.
ശിക്കാറു കഴിഞ്ഞെത്തുയ തണുത്ത
തോക്കിന്‍കുഴലില്‍ കടിച്ചുപിടിച്ച്
ആരുടേയോ അവസാന ശ്വാസം.
ഇരുട്ടു തുഴഞ്ഞെത്തുന്ന ഈ
ഏകാകിയുടെ ചോരയ്ക്കും ചവര്‍പ്പ്.
മഹസറില്‍ മഷിവീണുപടര്‍ന്നത്
എന്‍റെ സൗഹൃദം.

മൂര്‍ച്ചയില്‍കോര്‍ത്തുകിട്ടിയ ഇരയുടെ
കാലിലെ വേഗം മുമ്പേ മുറിക്കപ്പെട്ടവ.
കണ്ണുകളുടെ ആഴങ്ങള്‍ കാഴ്ച കൊണ്ടു
പണ്ടേ മറയ്ക്കപ്പെട്ടവ.


കരിഞ്ഞുകലങ്ങിയ ഫലിതം കൊണ്ടു
ഓര്‍മകള്‍ പണ്ടേ ഉടയ്ക്കപ്പെട്ടവ.
വൈകിയോടുന്ന വൈകുന്നേരങ്ങള്‍
പണ്ടേ ആത്മഹത്യചെയ്തവ.
വെറും വെട്ടും തിരുത്തലുകളുമായി
മാറ്റിയെഴുതിയത് എന്‍റെ പ്രണയം.

ഓര്‍മകളുടെ ഈടില്‍ കടം പറ്റിയ -
ഈദിനങ്ങളൊക്കെയും പണ്ടേ
അരികുകള്‍ കീറി മടങ്ങിയവ.
ആത്മഗതങ്ങളേറെയും
പണ്ടേ പനിപിടിച്ചവ.
കാഴ്ചകളത്രയും
പണ്ടേ കരഞ്ഞവ.
**************
വി. ജയദേവ്.
*************

No comments: